20230103

വടകര പള്ളി

 

മാർ യോഹന്നാൻ മാംദാനായുടെ നാമത്തിലുള്ള വടകര ഓർത്തഡോക്സ് സുറിയാനി പള്ളി

ആയിരം വർഷം മുമ്പ് പത്താം നൂറ്റാണ്ടിലാണ്  വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളി സ്ഥാപിതമായതെന്നാണ് പാരമ്പര്യം.   മുഹമ്മദീയ മാപ്പിളമാരും നസ്രാണി മാപ്പിളമാരും തമ്മിൽ പിരിഞ്ഞപ്പോൾ ഉത്തര മലബാറിലെ കോഴിക്കോടിനടുത്തുള്ള വടകരയിൽ നിന്ന് തങ്ങളുടെ പള്ളിയിലെ പ്രതിഷ്ഠയുമായി സുരക്ഷിതമായ പ്രദേശമന്വേഷിച്ച് കുറവിലങ്ങാട് , കോട്ടയം പ്രദേശത്തേയ്ക്ക് പുറപ്പെട്ട നസ്രാണിസമൂഹം പുരാതന നാട്ടുപാതയിലെ വാണിഭശേരിയ്ക്കു സമീപത്ത് ഇപ്പോൾ പള്ളിയിരിക്കുന്ന ആൾത്താമസ്സമില്ലാത്ത സ്ഥലത്തു വന്നു ചേർന്നതോടെയാണ് വടകരപള്ളിയുടെ തുടക്കം. അവിടെ തങ്ങിയതിനു ശേഷം പ്രതിഷ്ഠയുമായി മുന്നോട്ടുള്ള യാത്ര തടസ്സപ്പെട്ടു. പ്രതിഷ്ഠ അനക്കുവാൻ അവർക്ക് പിന്നീട് കഴിഞ്ഞില്ല. 

സമീപ പ്രദേശത്തുള്ളവർ രോഗശാന്തിയ്ക്കും വളർത്തുമൃഗങ്ങളുടെയും ജീവത സുരക്ഷിതത്വത്തിനു വേണ്ടിയും നേർച്ച കാഴ്ചകളുമായി വടകരമുത്തപ്പനെ ആശ്രയിയ്ക്കാനും തുടങ്ങി. തങ്ങൾ ഇവിടെത്തന്നെ താമസം ഉറപ്പിയ്ക്കണമെന്നാണ് മുത്തപ്പന്റെ ഇംഗിതമെന്ന് മനസ്സിലാക്കി അവിടെ പള്ളി പണിത് സമീപത്ത് വടകര നസ്രാണികൾ താമസമാക്കി. വടകര മുത്തപ്പന്റെ പള്ളിയിരുന്നിടം അങ്ങനെ വടകരയായി.

 

 പറങ്കികളുടെ ആധിപത്യമാരംഭിച്ച ഉദയംപേരൂർ സുന്നഹദോസുകാലത്തെ പ്രധാന പള്ളികളിലൊന്നായിരുന്നു വടകര പള്ളി. പറങ്കി മേല്ക്കോയ്മയെ ഉപേക്ഷിച്ച 1653 ലെ കൂനൻ കുരിശു സത്യത്തെത്തിനു ശേഷം റോമിലെ പ്രൊപ്പഗാന്താ മിഷന്റെ പ്രവർത്തനം മൂലം  സഭ പുത്തൻകൂറ്, പഴയ കൂറ് എന്നിങ്ങനെ രണ്ടായി വിഭജിതമായപ്പോൾ സുറിയാനി ഓർത്തഡോക്സ് പുത്തൻ കൂറുവിഭാഗത്തിന് കൂടുതൽ സ്വാധീനമുള്ള പള്ളികളിലൊന്നായിരുന്നു വടകരപ്പള്ളി. 1775 ൽ പഴയ കൂറ്റുകാരെന്നവകാശപ്പെട്ട സീറോ മലബാർ റോമൻ കത്തോലിക്കാ വിഭാഗം മറ്റൊരു പള്ളി വച്ചു പിരിഞ്ഞു. 1875-ലെ മുളന്തുരുത്തി സുന്നഹദോസിനു ശേഷം മലങ്കരസഭ പല ഭദ്രാസനങ്ങളായി തിരിച്ചപ്പോൾ പള്ളി കണ്ടനാട് ഭദ്രാസനത്തിൽ ഉൾപ്പെട്ടു. 2002 - ലെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനുശേഷം കണ്ടനാട് ഭദ്രാസനത്തെ കണ്ടനാട്- ഈസ്റ്റും കണ്ടനാട് വെസ്റ്റും ആയി തിരിച്ചതിനു ശേഷം ഡോ. തോമസ് മാർ അത്താനാസിയോസ് മേലദ്ധ്യക്ഷനായ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലാണ് വടകര പള്ളി.

 

മണ്ണത്തൂർ സെന്റ് ജോർജസ്, കാക്കൂർ ആട്ടിൻകുന്ന് സെന്റ് മേരീസ്, ഇടയാർ സെന്റ് മേരീസ്, ഇഞ്ചിക്കാക്കുഴി സെന്റ് സ്റ്റീഫൻസ് , തോട്ടുപുറം സെന്റ് മേരീസ് ചാപ്പൽ , പുതുവേലി സെന്റ് ജോൺസ്, കോഴിപ്പള്ളി കാരമല സെന്റ് പീറേറഴ്സ്, മാറിക സെന്റ് തോമസ്, പാലക്കുഴ സെന്റ് ജോൺസ്, ആറൂർ സെന്റ് മേരീസ്, പണ്ടപ്പള്ളി സെന്റ് മേരീസ് എന്നീ ഇടവകപള്ളികളുടെ തലപ്പള്ളിയായാണ് വടകരപ്പള്ളി.

 

 കുഴിക്കാട്ടുകുന്ന്,  കൂത്താട്ടുകുളം ടൗൺ,കിഴകൊമ്പ് എന്നിവിടങ്ങളിലായി മൂന്നു ചാപ്പലുകളും വാണിഭശ്ശേരി, പൈറ്റക്കുളം, കൂത്താട്ടുകുളം പടിഞ്ഞാറ്, എരുമക്കുളം, പുന്നംകോട് എന്നിവിടങ്ങളിലായി കുരിശടികളും വടകര സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, സെന്റ് ജോൺസ് ടീച്ചേഴ്സ് ടെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയും പള്ളിയുടെ കീഴിലുണ്ട്.

 

 വികാരി ഫാ. മേരി ദാസ് സ്റ്റീഫൻ പ്രസിഡന്റും സഹ വൈദീകരായ ഫാ. ഡോ. രാജൻ ജോ‍ർജ്, ഫാ.സിബി മാത്യൂസ്, ഫാ. അജീഷ് ബാബു, ഫാ. കുറിയാക്കോസ് തോമാസ് എന്നിവർ വൈസ് പ്രസിഡന്റുമാരും കണ്ണായിക്കാട്ട് ബേബി തോമസ്, പുഞ്ചക്കര മനോജ് ജോസഫ് എന്നിവർ കൈസ്ഥാനികളും എം സി ജോയി മുകളത്ത് പുത്തൻപുരയിൽ സെക്രട്ടറിയും കൂടാതെ 15 അംഗങ്ങളും ആയുള്ള ഭരണ സമിതിയാണ് പള്ളിയുടെ ഭരണനിർവഹണം നടത്തുന്നത്.

2023 ജനുവരി 3

20191102

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷിക പ്രഭാഷണം

കൂത്താട്ടുകുളത്ത് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷിക പ്രഭാഷണം
കൂത്താട്ടുകുളം: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി കൂത്താട്ടുകുളത്ത് മേനാമറ്റം റോഡിലെ മിസ്പാ മന്ദിരത്തിൽ പ്രമുഖഗാന്ധിയൻ ചിന്തകനും ഗുജറാത്ത് വിദ്യാപീഠ് ഗാന്ധിയൻ പഠന വിഭാഗം തലവനുമായ ഡോ. എം പി മത്തായി 2019 നവംബർ 3 ഞായറാഴ്ച വൈകുന്നേരം നാലരയ്ക്കു് പ്രഭാഷണം നടത്തും.

കൂത്താട്ടുകുളം മുനിസിപ്പൽ ചെയർമാൻ റോയി അബ്രാഹം സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായിരിയ്ക്കും.

20190131

1932-ലെ പാത്രിയർക്കാ തിരഞ്ഞെടുപ്പുസമയത്തു് മലങ്കരസഭ എടുത്ത നിലപാടു്


"മലബാർ മജിലിസും കാതോലിക്കായും ഭാഗഭാക്കാകാതെയുള്ള പാത്രിയർക്കാ തെരഞ്ഞെടുപ്പ് മലങ്കരസഭ അംഗീകരിക്കുന്നതല്ല": വട്ടശ്ശേരിൽ ഗീവറുഗീസ് മാർ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ

കയിമാഖാനായിരുന്ന മാർ അപ്രേം സേവേറിയോസിനും ശീമയിലുള്ള മറ്റു മേല്പട്ടക്കാർ തുടങ്ങിയവർക്കും മലങ്കര മെത്രാപ്പോലീത്താ മാർ ദീവന്നാസ്യോസ് ഗീവറുഗീസ് വട്ടശ്ശേരിൽ അയച്ച കത്തിൻറെ ശരി തർജ്ജമ:-

മലങ്കരയുടെ സിറിയൻ മെത്രാപ്പോലീത്താ ഗീവറുഗീസ് മാർ ദീവന്നാസ്യോസിൽ നിന്നും.
അഭിവന്ദ്യനേ,

അങ്ങു സസുഖം വസിക്കുന്നു എന്ന് നാം വിശ്വസിക്കുന്നു. 1932 ഫെബ്രുവരി 29-നു താഴെപ്പറയുന്നപ്രകാരം ഒരു കമ്പി അങ്ങേയ്ക്ക് അയച്ചിരുന്നത് ഇതിനാൽ ഞാൻ സ്ഥിരീകരിക്കുന്നു. 'മലബാർ മജിലിസും കാതോലിക്കായും ഭാഗഭാക്കാകാതെയുള്ള പാത്രിയർക്കാ തെരഞ്ഞെടുപ്പ് മലങ്കരസഭ അംഗീകരിക്കുന്നതല്ല.' നിങ്ങളുടെ പാത്രിയർക്കീസ് ഇഗ്‌നാത്യോസ് ഏലിയാസ് തൃതീയൻ ഈ നാട്ടിൽ വച്ച് സങ്കടകരമായി കാലം ചെയ്തതിൻറെ ഫലമായിരുന്നു ഈ കമ്പി. മലങ്കരയുള്ള ഞങ്ങൾ ആ ദുഃഖസംഭവത്തിൽ കഠിനമായി ഖേദിക്കുകയും അദ്ദേഹത്തിൻറെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

മലങ്കരയിലെ വൈദിക മേധാവികൾക്കോ ഈ സഭയ്‌ക്കോ യാതൊരു അറിവും കൊടുക്കാതെയും അവരെ തെരഞ്ഞെടുപ്പിൽ സംബന്ധിപ്പിക്കാതെയും നിങ്ങൾ ഏലിയാസ് പാത്രിയർക്കീസിനെ തെരഞ്ഞെടുത്തു. ആ കാരണത്താൽ അദ്ദേഹത്തെ ന്യായമായി തെരഞ്ഞെടുക്കപ്പെട്ട പാത്രിയർക്കീസായി അംഗീകരിക്കാൻ സമുദായത്തിലെ ഗണ്യമായ വിഭാഗം വിസമ്മതിക്കുന്നു. ഏതാദൃശനടപടി ആവർത്തിക്കുന്നതിനാലും തന്നിമിത്തം നിങ്ങളും മലങ്കരസഭയും തമ്മിൽ ഉള്ള ബന്ധം ഹനിക്കുന്നതിനാലും വരുന്ന ആപത്തിലേക്കു നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കണമെന്നുള്ളതായിരുന്നു നമ്മുടെ കമ്പിയുടെ ഉദ്ദേശ്യം.

ഇവിടുത്തെ നില വിസ്തരിക്കുവാൻ അനുവദിച്ചാലും. ഏകദേശം പത്തു വർഷക്കാലം റോമാ പാപ്പായുടെ കീഴിൽ ഒരു റോമൻ കത്തോലിക്ക് മെത്രാൻ ആയിരുന്ന അബ്ദുള്ളാ പാത്രിയർക്കീസ് നാം അറിയുന്നപ്രകാരം ഉള്ള മാർഗ്ഗങ്ങളിലൂടെ തുർക്കി സുൽത്താനെയോ അദ്ദേഹത്തിൻറെ ഉദ്യോഗസ്ഥന്മാരെയോ പ്രേരിപ്പിച്ച് അബ്ദൽ മ്ശിഹാ പാത്രിയർക്കീസിൻറെ ഫർമാൻ റദ്ദു ചെയ്യിക്കയും സ്വന്ത പേരിൽ ഫർമാൻ സമ്പാദിക്കുകയും ചെയ്തു. ഈ നടപടി കാനോനികമെന്നോ, സഭയെ ബന്ധിക്കുന്നതെന്നോ ഞങ്ങൾ കരുതുന്നില്ല; നിങ്ങളും കരുതുന്നില്ല എന്നു ഞങ്ങൾ കരുതുന്നു.

ഈ വിധമുള്ള തന്ത്രങ്ങളുടെ ഫലമായി അബ്ദൽ മ്ശിഹായുടെ പാത്രിയർക്കാസ്ഥാനം നശിച്ചുപോയി എന്നും ഞങ്ങൾ വിശ്വസിക്കുന്നില്ല. അബ്ദുള്ളാ പാത്രിയർക്കീസ് അല്പകാലങ്ങൾക്കുശേഷം ഈ നാട്ടിലേക്കു വരികയും അദ്ദേഹത്തിൻറെ ന്യായരഹിതമായ ആവശ്യങ്ങൾക്കു നാം കീഴ്‌പ്പെടാൻ വിസമ്മതിക്കയാൽ അദ്ദേഹം നമ്മെ മുടക്കിയിരിക്കുന്നതായി നടിക്കയും ചെയ്തു. അദ്ദേഹം യെരുശലേമിലേക്കു മടങ്ങി അവിടെ എങ്ങാണ്ടു വച്ച് കാലം ചെയ്തു. മലങ്കര നിന്നു തിരിച്ചു പോയ ശേഷം അദ്ദേഹം മർദ്ദീനിൽ കുർക്കുമാ ദയറായിൽ വാഴുകയോ, നാം നേരിട്ടു അറിയുന്നതുപോലെ നിങ്ങളുടെ നാട്ടിലുള്ള സമുദായത്തിലെ ഒരു ഭാഗം ആളുകളാലും മെത്രാന്മാരാലും അംഗീകരിക്കപ്പെടുകയോ ഒരിക്കലും ഉണ്ടായില്ല.

അധികം താമസിയാതെ അബ്ദൽ മ്ശിഹാ മലങ്കര സന്ദർശിക്കയും അബ്ദുള്ളാ പാത്രിയർക്കീസ് കാനോനികമായ പാത്രിയർക്കീസല്ലെന്നും അബ്ദുള്ളാ പാത്രിയർക്കീസ് പുറപ്പെടുവിച്ചിട്ടുള്ള മുടക്ക് കേവലം നിരർത്ഥകമാണെന്നും രേഖാമൂലം പരസ്യപ്രസ്താവന ചെയ്കയും കാതോലിക്കാസ്ഥാപനം ഉണ്ടാക്കുന്നതിന് അധികാരപ്പെടുത്തുകയും ചെയ്തു. സുന്നഹദോസിൽ അദ്ധ്യക്ഷനായ അദ്ദേഹം തന്നെ, സ്ഥലത്തെ ഒരു മെത്രാനെ പൗരസ്ത്യ കാതോലിക്കായായി അഭിഷേകം ചെയ്തു. അദ്ദേഹം ഇവിടെ മെത്രാപ്പോലീത്താമാരെ വാഴിക്കുകയും ചെയ്തു. ക്രമാനുഗതമായി മൂന്നാമത്തെ കാതോലിക്കാ - മോറാൻ മാർ ബസ്സേലിയോസ് ഗീവറുഗീസ് ദ്വിതീയൻ - ആണ് ഇപ്പോൾ കാതോലിക്കാ സിംഹാസനത്തിൽ വാഴുന്നത്. അബ്ദൽ മ്ശിഹാ പാത്രിയർക്കീസ് മർദ്ദീനിലേക്ക് തിരിച്ചുപോയി അവിടെ വാണു മരിച്ചു. മെത്രാന്മാർ, റമ്പാന്മാർ, മറ്റു പട്ടക്കാർ, അൽമായർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ബസ്‌കുദിശായിൽ അദ്ദേഹം കബറടക്കപ്പെട്ടതിൻറെ ഒരു പടം (ഫോട്ടോ) കുർക്കുമ ദയറായിൽ നാം കണ്ടു.

നമുക്കെതിരെയുള്ള അബ്ദുള്ളാ പാത്രിയർക്കീസിൻറെ മുടക്ക് ഈ നാട്ടിൽ ഇരുപതിൽപരം വർഷങ്ങളിലെ വ്യവഹാരത്തിനു വിഷയമായി. ഈ രാജ്യത്തെ ഏറ്റം ഉയർന്ന കോടതി, മുടക്ക് അസാധുവും ശക്തിഹീനവും ആണെന്ന് അവസാനമായി വിധിച്ചു. മലങ്കര മെത്രാപ്പോലീത്തായായി തുടരുന്നതിനും സഭയുടെ വസ്തുക്കളും പണവും കൈവശം വെച്ച് നിയന്ത്രിക്കുന്നതിനും ഉള്ള നമ്മുടെ അവകാശവും സ്ഥാപിച്ചു കിട്ടി. സാധാരണ പ്രതീക്ഷിക്കാവുന്നതുപോലെ ഇവിടുത്തെ ജനങ്ങളിൽ ഒരു ചെറിയ വിഭാഗം അബ്ദള്ളായുടെ ഭാഗം പിടിച്ച് ശക്തിയായി പൊരുതും. അബ്ദൽ മശിഹായുടെ സ്വീകരണം ഞങ്ങളെ ശീശ്മക്കാരാക്കുന്നില്ല എന്ന് കോടതി വിധിയുണ്ടായി.

പുതുപ്പള്ളിക്കേസിൽ ഈ രാജ്യത്തെ ഹൈക്കോടതി വിധിയുടെ ഒരു ഭാഗം ആകുന്നു താഴെ ചേർക്കുന്നത്. 'വാദികൾ ആദ്യം ഇടവകാംഗങ്ങൾ ആയിരുന്നു എന്നുള്ളത് ഈ കേസ്സിലെ ഒന്നാം പ്രതി നിരസിക്കുന്നില്ല. മാർ ദീവന്നാസ്യോസിനെ മലങ്കര മെത്രാപ്പോലീത്താ ആയി തുടർന്നു സ്വീകരിക്കയാലും അബ്ദൽ മ്ശിഹായെ അന്ത്യോക്യാ പാത്രിയർക്കീസായി അംഗീകരിക്കയാലും അവരുടെ ഇടവകാംഗത്വം നശിച്ചുപോകുമെന്നുള്ള അയാളുടെ വാദം പുലർത്തത്തക്കതല്ല. എന്തെന്നാൽ മാത്തൻ മല്പാനും ഉലഹന്നാൻ ഗീവറുഗീസും തമ്മിൽ ഉണ്ടായ കേസിൽ പാത്രിയർക്കീസിൽ നിന്നു മുടക്കുണ്ടെങ്കിലും മാർ ദീവന്നാസ്യോസ് മലങ്കര മെത്രാപ്പോലീത്താ ആയിത്തന്നെ ഇരിക്കുന്നു എന്നും അദ്ദേഹവും അനുയായികളും അബ്ദൽ മശിഹായെ സ്വീകരിക്കുന്നതിനാൽ വിശ്വാസത്തിൽ നിന്ന് അന്യരായി തീർന്നിട്ടില്ലെന്നും നാം അഭിപ്രായപ്പെട്ടിട്ടുണ്ട്. തന്നിമിത്തം വാദികൾ ഇപ്പോഴും ഇടവകാംഗങ്ങൾ ആയിരിക്കുന്നു എന്ന് വന്നുകൂടുന്നു.'

അതിനകം കാതോലിക്കായോടും മലങ്കര മെത്രാപ്പോലീത്തായോടും മറ്റു മെത്രാപ്പോലീത്താമാരോടും ഈ നാട്ടിലെ ജനങ്ങളോടും ആലോചിക്കാതെയും ആവരുടെ ആനുകൂല്യം കൂടാതെയും പരേതനായ ഏലിയാസ് പാത്രിയർക്കീസിനെ തിരഞ്ഞെടുക്കുവാൻ നിങ്ങൾക്ക് ഇഷ്ടംതോന്നി. ഞങ്ങൾ പ്രകൃത്യാ ഇതിനെ എതിർക്കുകയും അദ്ദേഹത്തെ പാത്രിയർക്കീസായി അംഗീകരിക്കാതിരിക്കയും ചെയ്തു. സത്യ (ഓർത്തഡോക്‌സ്) സഭയുടെ രണ്ടു ശാഖകളും തമ്മിൽ മൈത്രി ആയി കാണണമെന്ന് ഏതായാലും നമുക്ക് ഉൽക്കണ്ഠയുണ്ടായി. നാം മർദ്ദീനിലേക്കുപോയി; ഏലിയാസ് പാത്രിയർക്കീസുമായി കൂടിക്കാഴ്ച നടത്തുകയും സമാധാനപരമായ ഒരു തീരുമാനം ഉണ്ടാകുകയും ചെയ്തു. നാല്പതു സഹദേന്മാരുടെ ദേവാലയത്തിൽ വച്ച് നാമും പങ്കുകൊണ്ടു വാഴിക്കപ്പെട്ട ഒരു പുതിയ മെത്രാൻ മാർ യൂലിയോസ് സമാധാന സന്ദേശവുമായി ഈ നാട്ടിലേക്ക് അയക്കപ്പെട്ടു. ഇവിടെ എത്തിയപ്പോൾ സ്ഥലത്തെ മൽസരക്കാരുടെ കൃത്രിമത്തിനു കീഴ്‌പ്പെട്ട് സന്ദേശം മറച്ചു കളഞ്ഞു. മലങ്കര അസോസിയേഷൻ പ്രസിഡണ്ടും മലങ്കരയുടെ വൃദ്ധനായ മെത്രാപ്പോലീത്തായും ആയ നമ്മെ സസ്‌പെണ്ടു ചെയ്തു ശാസനം അയയ്ക്കാൻ തക്ക ധിക്കാരം ഒരു ചെറുപ്പക്കാരനായ അദ്ദേഹത്തിന് ഉണ്ടായി. നമ്മെ മുടക്കിയിരിക്കുന്നതായി ഏലിയാസ് പാത്രിയർക്കീസിൻറെ കല്പന എന്ന ഭാവത്തിൽ എന്തോ പരസ്യപ്പെടുത്തുകയും ചെയ്തു. സ്വക പോലെ കല്പിതങ്ങളായ ഈ ശാസനങ്ങളെ ആധാരമാക്കി സിവിൽ കേസ് നടത്തുവാൻ അദ്ദേഹം ജനങ്ങളെ പ്രോൽസാഹിപ്പിച്ചു. ഭാഗ്യവശാൽ ആ കേസുകളും അവസാനിക്കുകയും ഏലിയാസ് പാത്രിയർക്കീസ് ഇവിടെ ജീവിച്ചിരുന്ന കാലത്തുതന്നെ വ്യവഹാരത്തിനു വിഷയമായ പണം ബ്രിട്ടീഷ് ഖജനാവിൽ നിന്നു കെട്ടി വാങ്ങുകയും ചെയ്തു.

ഏലിയാസ് പാത്രിയർക്കീസ് സദുദ്ദേശ്യത്തോടാണ് വന്നത് എന്നുള്ളതിൽ നമുക്ക് സംശയമില്ല. ഈ നാട്ടിൽ സമാധാനവും ഐക്യവും സ്ഥാപിക്കാൻ അദ്ദേഹം ആഗ്രഹിക്കുകയും ചെയ്തു. മലങ്കര മെത്രാപ്പോലീത്താ എന്ന നിലയിൽ നമ്മെ സ്വീകരിക്കയും നമ്മോടു പെരുമാറുകയും നാം അദ്ദേഹത്തിൻറെ വലത്തുകൈയാണെന്ന് പരസ്യപ്രസ്താവന ചെയ്കയും ചെയ്തു. എങ്കിലും വേഗത്തിൽ യൂലിയോസിൻറെ ദുഷ്ട ലക്ഷ്യത്തിൽ നിന്നുള്ള ആപൽക്കരമായ ഉപദേശങ്ങൾ പ്രബലങ്ങളായി, ഏലിയാസ് പാത്രിയർക്കീസ് ചഞ്ചലപ്പെടാനും തുടങ്ങി. അദ്ദേഹം സന്ദർശിച്ച ഓരോ പള്ളി ഇടവകയും സഭയുടെ വ്രണം സൗഖ്യമാക്കണമെന്ന് അദ്ദേഹത്തോട് അപേക്ഷിക്കയും സമാധാനം പുനസ്ഥാപിക്കാനുള്ള ഉത്തമമാർഗം അതു മാത്രമാണെന്ന് നിർദ്ദേശിക്കയും ചെയ്തു. ആ മാർഗത്തിന് അനുകൂലമായ അഭിപ്രായം ഇങ്ങനെ വർദ്ധിച്ചുവരുന്നത് യൂലിയോസിന് തീരെ ഇഷ്ടമായില്ല. അതിനാൽ ഒടുവിൽ കലഹത്തിൻറെ ആത്മാവ് ഏറ്റം ഉഗ്രമായിരിക്കുന്നതായി യൂലിയോസിന് നിശ്ചയമുള്ള ചെറിയതും നിസ്സാരങ്ങളുമായ പള്ളികളിലേക്കു മാത്രമേ ഏലിയാസ് പാത്രിയർക്കീസിനെ കൊണ്ടുപോയുള്ളു.


അപ്രകാരമുള്ള ഒരു പള്ളി അടുത്തകാലത്തു വഴങ്ങാത്ത ഒരു പട്ടക്കാരനാൽ ഉണ്ടാക്കപ്പെട്ടതും ന്യായമോ യോഗ്യമോ ആയ വാസസ്ഥലം ഇല്ലാത്തതുമായ ഒരു ചെറിയപള്ളിയിലേക്കാണ് ഏലിയാസ് പാത്രിയർക്കീസ് അവസാനമായി കൊണ്ടുപോകപ്പെട്ടത്. അവിടെ അദ്ദേഹം കാലം ചെയ്കയും ചെയ്തു. ഉടൻതന്നെ നാം അവിടെ ചെന്ന് പരേതൻറെ നിലയ്ക്കും സ്ഥാനത്തിനും ഉചിതമായ ഒരു ശവസംസ്‌കാരം വാഗ്ദാനം ചെയ്തു. യൂലിയോസും അദ്ദേഹത്തിൻറെ പാർശ്വവർത്തികളും സമ്മതിച്ചില്ല. ഒരു പാത്രിയർക്കീസിൻറെ ശവശരീരത്തിനുവേണ്ടി ശണ്ഠ കൂട്ടരുതല്ലോ എന്നു വിചാരിച്ചു നമുക്കു പിന്മാറേണ്ടതായി വന്നു.

ഇവിടുത്തെ നില ഈ വിധത്തിൽ ഇരിക്കുന്നു. സംഖ്യ അനുസരിച്ചായാലും വിദ്യാഭ്യാസനില നോക്കിയാലും സ്വാധീനം കൊണ്ടും പള്ളികളുടെയും ജനങ്ങളുടെയും സംഖ്യകൊണ്ടും ഞങ്ങൾ ഓർത്തഡോക്‌സ് സുറിയാനിസഭയുടെ വമ്പിച്ച ഭൂരിഭാഗമാകുന്നു. മലങ്കര ഞങ്ങളുടെ സംഖ്യ 350000-ൽ പരമാണ്. അതിൽ 3 ൽ 2 ഭാഗം അബ്ദള്ളാ പാത്രിയർക്കീസിനും യൂലിയോസ് മെത്രാനും എതിരാണെന്ന് ധൈര്യസമേതം നാം ഉറപ്പു പറയുന്നു. ഏകദേശം 470 പള്ളികൾ ഉള്ളതിൽ 350-ം ഒരു ഭാഗത്തു തന്നെയാണ്. ഞങ്ങൾക്ക് ഒരു കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും രണ്ട് എപ്പിസ്‌കോപ്പന്മാരും ഉണ്ട്. മറ്റേ ഭാഗത്തും നാലു മെത്രാന്മാർ ഉണ്ട്. ഞങ്ങൾക്ക് മൂന്ന് ആൺപള്ളിക്കൂടവും ഒരു പെൺപള്ളിക്കൂടവും ആയി 4 ഇംഗ്ലീഷ് ഹൈസ്‌ക്കൂളുകളും അനേകം ഇംഗ്‌ളീഷ് മിഡിൽ സ്‌ക്കൂളുകളും ഉണ്ട്. സഭയുടെ വക എല്ലാ സ്വത്തുക്കളും എൻറെ കൈവശത്തിലാണ്; സഭയുടെ എല്ലാ പൊതുമുതലും കൈകാര്യം ചെയ്യുന്നതും നാം തന്നെയാണ്.

അബ്ദുള്ളാ പാത്രിയർക്കീസ് ഉണ്ടാക്കിയ ഭിന്നതയുടെ ആരംഭത്തിൽ വടക്കുള്ള ജനങ്ങളുടെയും പള്ളികളുടെയും ഒരു ഗണ്യമായ ഭാഗം അദ്ദേഹത്തിൻറെ ഭാഗംചേർന്നു നിന്നിരുന്നു. ഭാഗ്യവശാൽ വിദ്യാഭ്യാസാഭിവൃദ്ധി, മാനസിക വികാസം എന്നിവകൊണ്ടും, തൻറെ വാക്കുകളാലും പ്രവൃത്തികളാലും വെളിപ്പെടുത്തപ്പെട്ട യൂലിയോസിൻറെ വഞ്ചന കണ്ടതുകൊണ്ടും ഈ അടുത്ത കാലത്ത് ഞങ്ങളുടെ ഭാഗത്തേക്ക് ഒരു ഒഴുക്ക് ഉണ്ടായിട്ടുണ്ട്.
അബ്ദുള്ളാ പാത്രിയർക്കീസിൻറെ കക്ഷിയിലെ ഏറ്റം വലിയ വാശിക്കാരിൽ ഒരാളായ കോനാട്ടു മാത്തൻ കശീശായുടെ അദ്ധ്യക്ഷതയിൽ വടക്കൻ പള്ളിപ്രതിപുരുഷന്മാരുടെ ഒരു യോഗം 1927-ൽ ആലുവായിൽ കൂടി. മലങ്കര സ്ഥാപിക്കപ്പെട്ടിട്ടുള്ള കാതോലിക്കാസ്ഥാപനം ഔദ്യോഗികമായി സ്വീകരിക്കയും അംഗീകരിക്കയും ചെയ്യണമെന്ന് ഒരു നിശ്ചയം ഏലിയാസ് പാത്രിയർക്കീസിന് അയച്ചുകൊടുക്കാനായി ഐകകണ്‌ഠ്യേന ആ യോഗത്തിൽ പാസാക്കി. ഇന്നു മറ്റൊരു യോഗം വിളിച്ചുകൂട്ടാമെങ്കിൽ ഈ അഭിപ്രായംതന്നെ കുറെക്കൂടെ ശക്തിയുക്തം പ്രത്യക്ഷപ്പെടും. ഈ സത്യങ്ങൾ യൂലിയോസ് സമ്മതിക്കയില്ലെന്ന് എനിക്ക് നല്ലതുപോലെ അറിയാം. നേരിട്ടുള്ള അറിവു ലഭിച്ചിട്ടില്ലാത്ത നിങ്ങളുടെ ജനങ്ങൾ അദ്ദേഹത്തിൻറെ വാക്കുകൾ സ്വീകരിക്കാൻ സന്നദ്ധരായിരുന്നേക്കാം. അദ്ദേഹം അങ്ങയുടെ നാട്ടുകാരനാണ്. എന്നാൽ അങ്ങ് ആ മനുഷ്യനെ അറിഞ്ഞിട്ടില്ല എന്ന് എനിക്കു നല്ല തീർച്ചയാണ്. വിശ്വസ്തരും സത്യസന്ധന്മാരും ആയ മൂന്ന് ആളുകൾ - ഒരു മെത്രാനും ഒരു പട്ടക്കാരനും ഒരു അൽമായക്കാരനും - ഉൾപ്പെട്ട ഒരു നിവേദക സംഘത്തെ അങ്ങു മലങ്കരയ്ക്ക് അയയ്ക്കുമെങ്കിൽ ഞാൻ പറയുന്നതുപോലെയാണു സംഗതികളുടെ വാസ്തവം എന്നും യൂലിയോസ് അങ്ങേ അറിയിച്ചിരിക്കാവുന്നതുപോലെയല്ലെന്നും അവർ ഗ്രഹിക്കുമെന്നുള്ളതിൽ എനിക്ക് സംശയമില്ല. യൂലിയോസ് അവരോട് കർണ്ണേ ജപം ചെയ്യുന്നതിനോ എൻറെയോ എൻറെ പ്രതിനിധിയുടേയോ സാന്നിദ്ധ്യത്തിലല്ലാതെ യാതൊന്നും അവരോടു സംസാരിക്കുന്നതിനോ അനുവദിക്കരുത് എന്നു മാത്രം ഒരു വ്യവസ്ഥയെ ഞാൻ വയ്ക്കുന്നുള്ളു. ഞങ്ങൾക്ക് അറബി ഭാഷ അറിഞ്ഞുകൂടാ. യൂലിയോസിൻറെ കാര്യത്തിൽ അറബിഭാഷ അസംഖ്യം പാപങ്ങളെ ആവരണം ചെയ്യുന്നു.

മറ്റൊരു ചിത്രം വരയ്ക്കുന്നതിനു (വശം പ്രതിപാദിക്കുന്നതിന്) നാം ആഗ്രഹിക്കുന്നു. അതു സങ്കടകരമാണെങ്കിൽ അങ്ങനെ ആകുന്നതിൽ ഞങ്ങൾക്ക് രസമുണ്ടെന്ന് ഒരു നിമിഷംപോലും വിചാരിക്കരുത്. നിങ്ങളുടെ ജനസംഖ്യ ഞങ്ങളുടേതിൻറെ ദശാംശത്തിൽ കുറവാണെന്നും, കമാലിൻറെ രാജ്യത്തു നമ്മുടെ ആളുകൾ പ്രായോഗികമായി ഒന്നുമില്ലാത്ത വിധം കുറഞ്ഞുപോയിരിക്കുന്നു എന്നും, ഏലിയാസ് പാത്രിയർക്കീസ് കുർക്കുമ ദയറാ ഉപേക്ഷിക്കാൻ നിർബന്ധിതനാവുകയും പാത്രിയർക്കാ സിംഹാസനം സ്ഥാപിക്കാൻ ഒരു പുതിയ സ്ഥലം തേടിക്കൊണ്ടിരുന്നു എന്നും തീർത്തു പറയുവാൻ നമുക്കു തക്ക കാരണമുണ്ട്. സിറിയായിലും പലസ്തീനിലും സഭാംഗങ്ങളുടെ സംഖ്യ വളരെ തുച്ഛമാണ്. യറുശലേമിലും ആലപ്പോയിലും പക്ഷേ ഹോംസിലും നമുക്ക് വളരെ തുച്ഛമായ ഇടവകാംഗങ്ങളോടു കൂടിയ കുറച്ചു പള്ളികൾ മാത്രമേയുള്ളു. ഇറാക്കിനേയും മൂസലിനേയും അവിടെ നമ്മുടെ സമുദായത്തിനുള്ള ശക്തിയേയും കുറിച്ചു നമുക്കു കുറച്ച് അറിയാം. മഹമ്മദന്മാരോടും പാപ്പാ മതക്കാരോടും താരതമ്യപ്പെടുത്തിയാൽ നമ്മുടെ സംഖ്യാബലം വളരെ ക്ഷീണിച്ചിരിക്കുന്നു. ഉള്ളവർ തന്നെ പ്രതിദിനം അമേരിക്കയിലേക്കും ഈജിപ്തിലേക്കും മറ്റു രാജ്യങ്ങളിലേക്കും വലിയ കൂട്ടങ്ങളായി പരദേശഗമനം ചെയ്യുന്നു. ഒന്നോരണ്ടോ പള്ളികളുടേയോ ഒരു ആശ്രമ(കോൺവെൻറു) ത്തിൻറെയോ മേൽഅധികാരികളായി എട്ടോഒൻപതോ മെത്രാന്മാർ നിങ്ങളുടെ രാജ്യത്ത് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇതെല്ലാം നാം പറയുന്നതു കഠിന വ്യഥയോടും ലജ്ജയോടും കൂടിയാണെന്ന് എന്നെ വിശ്വസിച്ചാലും. ഞങ്ങളുടെ സഭാവിഭാഗത്തിൻറെ പ്രാധാന്യവും നിങ്ങളുടെ സഭാവിഭാഗം അധഃപതിച്ചിരിക്കുന്ന നിർഭാഗ്യനിലയും അങ്ങേ ബോധ്യപ്പെടുത്തണമെന്നു മാത്രമാണു നമ്മുടെ ഉദ്ദേശ്യം. നിങ്ങളുടെ രാജ്യത്തെ സഭയെ ദൈവം അനുഗ്രഹിക്കട്ടെ. അന്ത്യോക്യാ പാത്രിയർക്കീസിന് ഒരു കാലത്തു ചൈനയിലും, ടിബറ്റിലും ടർക്കിസ്റ്റാനിലും, അഫ്ഗാനിസ്റ്റാനിലും, ഇൻഡ്യയിലും, പേർഷ്യയിലും, ടർക്കിയിലും അനുയായികൾ ഉണ്ടായിരുന്നു. നിങ്ങളുടേതും ഞങ്ങളുടേതും രണ്ടു ശാഖകൾ മാത്രം അവശേഷിച്ചിരിക്കുന്നു. അവയെ ഭിന്നിപ്പിക്കുന്നതിനും മറ്റും യാതൊന്നും ചെയ്യരുത് എന്നാണ് നമ്മുടെ പ്രാർത്ഥന. അബ്ദുള്ളാ പാത്രിയർക്കീസ് കോടാലി വച്ചു: യൂലിയോസ് സ്ഥിരോത്സാഹത്തോടെ അതു പ്രയോഗിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. നമ്മുടെ ബന്ധം വേർപെടുത്തണമെന്നു ഞങ്ങൾക്ക് ഇഷ്ടമില്ല. എന്നാൽ സഭയുടെ ആത്മീയ നിലയേയും പൊതുവായ അഭിവൃദ്ധിയേയും ഹനിച്ച് അധികാരത്തിനും പണത്തിനുംവേണ്ടി നിലവിളി കൂട്ടുന്ന മനുഷ്യരുടെ അശുദ്ധ ശ്രമങ്ങൾക്കു കീഴ്‌പ്പെടാൻ ഞങ്ങൾക്കു കഴികയില്ല.

മലങ്കരസഭയുടെ എല്ലാ സ്വത്തുക്കളിന്മേലും പാത്രിയർക്കീസ് സ്വേഛാ പ്രഭുവാണെന്നു രേഖാമൂലം സമ്മതിക്കായ്കയാൽ മാത്രം 350000 ജനങ്ങളുടെ മെത്രാപ്പോലീത്താ ആയ ഒരു വൈദികാദ്ധ്യക്ഷനെ മുടക്കുവാൻ തക്ക അവിവേക ധൈര്യം അബ്ദുള്ളാ പാത്രിയർക്കീസിന് ഉണ്ടായിരുന്നു. പാത്രിയർക്കീസ് പരാജിതനായി. എന്നാൽ മലങ്കരസഭയ്ക്കു അസംഖ്യം പണം ചെലവു ചെയ്യാൻ ഇടയാക്കി എന്നു തന്നെയല്ല അതിലും കഷ്ടതരമായി അനേകം സത്യലംഘനത്തിനും കള്ളപ്രമാണ നിർമ്മാണത്തിനും കാരണമാക്കി. ഇതു കേവലം ഭയങ്കരമെന്നേ പറയേണ്ടു. സ്ഥാനത്തിന് അർഹതയുള്ള ഒരു ആത്മീയ പിതാവും ഇങ്ങനെ ഒരു അതിക്രമത്തിനു മുതിരുകയില്ലായിരുന്നു. അബ്ദുള്ളാ പാത്രിയർക്കീസ് ആരംഭിക്കുക തന്നെയല്ലാ ആ അശുദ്ധാഗ്‌നിയെ വീശുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അബ്ദുള്ളാ പാത്രിയർക്കീസിൻറെ പ്രതിപുരുഷൻ പരേതനായ സ്ലീബാ മാർ ഒസ്താത്തിയോസ് സ്വന്തം കൈപ്പടയിലുള്ള ഒരു കള്ള ഹൂദായകാനോൻ പുനർജീവിപ്പിക്കുവാൻ പോലും മുതിർന്നു.

മലങ്കരസഭയുടെ പല വിധത്തിലുള്ള പ്രാധാന്യം പരിഗണിച്ച് പുരാതനമായ കാതോലിക്കാ സ്ഥാപനം ഇവിടെ പുനർജീവിപ്പിക്കണമെന്ന് ഞങ്ങൾ വിചാരിച്ചു. പാത്രിയർക്കാ സിംഹാസനം ശതകഗതിയിൽ പല സ്ഥലങ്ങളിൽ മാറ്റപ്പെട്ടിട്ടുണ്ട്. മലങ്കരസഭയും അനേക നൂറ്റാണ്ടു കാലങ്ങളിൽ ഭരണസീമയിൽ ഉൾപ്പെട്ടിരുന്ന കാതോലിക്കാ സ്ഥാപനം ഈ രാജ്യത്തേക്കു മാറ്റി സ്ഥാപിച്ചതിൽ അയോഗ്യത ഒന്നുമില്ലായിരുന്നു. അബ്ദൽ മ്ശീഹാ പാത്രിയർക്കീസ് അതിനേയും അതിൻറെ തുടർച്ചയേയും അനുവദിക്കയും അനുഗ്രഹിക്കയും അദ്ദേഹംതന്നെ ഒന്നാമത്തെ കാതോലിക്കായെ അവരോധിക്കയും ചെയ്തു.

ഈ രാജ്യത്തെ ജനങ്ങളുടെ വിപുലമായ ഭൂരിപക്ഷത്തിൻറെ വികസിതവും ഊർജിതവുമായ സഹായത്തോടുകൂടി ഇവിടെ കാതോലിക്കാ സ്ഥാപനം സ്ഥിതി ചെയ്യുന്നു എന്നുള്ളതു സംശയമറ്റ സത്യമാണ്. ഇരുപതിൽപരം വർഷങ്ങൾ അതു നിലനില്ക്കുകയും മൂന്ന് അദ്ധ്യക്ഷന്മാർ ആ സ്ഥാനത്തു വാഴുകയും ചെയ്തിട്ടുണ്ട്. നിഖ്യായിലെ പൊതു സുന്നഹദോസിൻറെ നടപടികളിൽ നിന്ന്, ടൈഗ്രീസിലെ കാതോലിക്കാ സ്ഥാപനം ആ സുന്നഹദോസിനു മുമ്പു സ്ഥാപിക്കപ്പെട്ടിരിക്കുന്നു എന്നും, അതിനെ സ്വീകരിക്കയും പാത്രിയർക്കീസും കാതോലിക്കായും തമ്മിലുള്ള ബന്ധം ക്രമീകരിക്കുകയും മാത്രമാണ് സുന്നഹദോസ് ചെയ്തതെന്നും അനുമാനിക്കാം. നിങ്ങളേയും ഞങ്ങളേയും അഭിമുഖീകരിച്ചിരിക്കുന്നത് ഇതുപോലെയുള്ള ഒരു സന്ദർഭമാണ്. കാതലായ വിശ്വാസകാര്യങ്ങളിൽ വ്യതിയാനം ഉണ്ടായിട്ടില്ല. മലങ്കരസഭ മേൽ പാത്രിയർക്കീസിൻറെ നേരിട്ടുള്ള ഭരണം ഒരു കാലത്തും ഉണ്ടായിരുന്നില്ല.

അടുത്തകാലത്തു തത്സംബന്ധമായി തുടങ്ങിയ പരിശ്രമങ്ങൾ പരാജയപ്പെട്ടു. തുടർന്നുള്ള പരിശ്രമങ്ങൾക്ക് ഇപ്പോൾ കുറേക്കാലമായി പാത്രിയർക്കാ സ്വേച്ഛാപ്രബുദ്ധതയ്ക്ക് ഇരയായിരുന്ന ഞങ്ങൾ കീഴ്‌പ്പെടുകയില്ല. അത്മായക്കാരുടെയും പട്ടക്കാരുടെയും സംഖ്യകൊണ്ട് ഞങ്ങൾ ഓർത്തഡോക്‌സ് സുറിയാനി സഭയുടെ വമ്പിച്ച വിഭാഗമാകുന്നു. പാത്രിയർക്കീസ് ഇന്നു ഭവനരഹിതനാണ്. ഈ കാര്യങ്ങൾ അങ്ങ് അറികയും അഭിമുഖീകരിക്കയും അതിൻപ്രകാരം പ്രവർത്തിക്കയും ചെയ്യേണ്ടതാണ്. വടക്കൻ പള്ളികളിലെ കഴിഞ്ഞ തലമുറ കാതോലിക്കാ സ്ഥാപനത്തോട് ആനുകൂല്യമുള്ളവരായിരുന്നില്ലെങ്കിലും അങ്ങനെയുള്ള സ്ഥാപനത്തിൻറെ ആവശ്യം വിപുലമായും ശക്തിയായും വടക്കരുടെ ഇടയിൽ പോലുമുള്ള ഇപ്പോഴത്തെ തലമുറയ്ക്കു തോന്നിയിട്ടുണ്ട്. ഈ വാസ്തവങ്ങളിൽ അധികവും യൂലിയോസ് നിരസിക്കുമെന്ന് എനിക്ക് അറിയാം. അദ്ദേഹത്തിൻറെ വാക്കുകൾ അങ്ങു വകവയ്ക്കുന്നുണ്ടെങ്കിൽ, മുമ്പു സൂചിപ്പിച്ചിട്ടുള്ള നിവേദകസംഘം ഇക്കാര്യംകൂടി അന്വഷിച്ച് റിപ്പോർട്ടു ചെയ്യണമെന്നു നാം അപേക്ഷിക്കുന്നു. സഭയുടെ ഐക്യം പരിപാലിക്കുന്നതു നമ്മുടെ സ്ഥിരവും സ്ഥായിയുമായ ഉദ്ദേശ്യവും ആയിരിക്കണം. പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ വ്യക്തിപരവും രാജ്യപരവുമായ മേധാവിത്വം പരിത്യജിക്കുവാൻ നാം സന്നദ്ധരായിരിക്കണം. അങ്ങനെയുള്ള വിഷമങ്ങൾ ഉണ്ടായിരിക്കുമ്പോൾ അങ്ങും ഞാനും ത്യാഗം ചെയ്ത്, അങ്ങനെ സഭയുടെ ഐക്യം കൈവരുത്താൻ തയ്യാറാകണം.

നിങ്ങളുടെ നാട്ടിൽ നിങ്ങളും ഈ രാജ്യത്തു ഞങ്ങളും ഉന്നതത്തിൽ നിന്ന് നടത്തപ്പെടണമെന്നും നമ്മൾ ഇരുകൂട്ടരും വണക്കത്തോടും വിശ്വാസത്തോടും ആ നടത്തിപ്പിനെ അനുഗമിപ്പാൻ മനസ്സും സന്നദ്ധതയും ഉള്ളവർ ആയിത്തീരണമെന്നും നാം പ്രാർത്ഥിക്കുന്നു.


ക്രിസ്തുവിൽ അങ്ങയുടെ

മാർ ദീവന്നാസ്യോസ് ഗീവറുഗീസ്
മലങ്കര മെത്രാപ്പോലീത്താ (ഒപ്പ്)

സിറിയൻ സെമിനാരി
കോട്ടയം
1932 മാർച്ച് 7


സ്രോതസ്സ്: മലങ്കര ഓർത്തഡോക്സ് റ്റി.വി.